കളിച്ചങ്ങാതി

6
| Thursday, January 24, 2013


പഴയൊരാ കതകിന്റെ വിടവുള്ള മൂലയില്‍ 
കടലാസു കഷണം തിരക്കേ 
ചിതല്‍ തിന്ന ജീവന്റെ മച്ചിലെ ഓര്‍മ്മകള്‍  
ചിറ കെട്ടി വീടു താങ്ങുന്നു.
അറിയാതെ ഓര്‍മതന്‍ പൊടിതിന്നു നില്‍ക്കവേ 
എന്‍ ചുരുള്‍മുടി കാറ്റിലൂര്‍ന്നു 
അതിലൂടെ ഭസ്മത്തിന്‍ മണമുള്ള തോഴന്റെ 
കളിചിരികളെന്നെ പുണര്‍ന്നു.

കരിയില വീണു വിതാനിച്ച മുറ്റത്തു 
നിലതെറ്റി ഞാനോടി വന്നു.
മണമുള്ള ചെമ്പകപൂങ്കുല നുള്ളി ഞാന്‍ 
മണിമാല എത്രയോ കോര്‍ത്തു.
അമ്പല മുറ്റത്തു കാവടി സദ്യ തന്‍ 
പച്ചക്കറികള്‍ നുറുക്കേ 
ശൂലം തറയ്ക്കുമെന്നെനോട്  ചൊല്ലിയ 
സ്വാമിയേ കണ്ടു ഭയക്കേ 
ഉത്സവ മോടിയില്‍ നീയെനിക്കായന്നു 
നക്ഷത്ര മേലാപ്പോരുക്കി 
എങ്കിലും പേടിയോടന്നു ഞാന്‍ ഒന്നാകെ 
വല്ലാതെയോടിയോളിച്ചു.

പിന്നീടു ശ്രീകോവിലിന്‍ മുന്നിലാടുന്ന മണികളില്‍ 
മുട്ടി ഞാന്‍ നിന്നെ വിളിച്ചു 
ത്രിമധുരം നുണഞ്ഞോന്നു ചിരിച്ചു നീ 
എന്നെ കൊതിപ്പിച്ചു നിന്നു.
അക്കഥ ചൊല്ലി പിണങ്ങി ഉറങ്ങിയ 
എന്നെ നീ വന്നന്നുണര്‍ത്തി
കുസൃതി കുടുക്കകള്‍ നമ്മളാ ക്ഷേത്രത്തി-
ലോടിക്കളിച്ചു നടന്നു.
ശൂലം തറയ്ക്കുന്ന ദുഷ്ടനാം സ്വാമി തന്‍ 
കാവടി ചൂരല്‍ മോഷ്ടിക്കെ 
കള്ളത്തരം ചെയ്തു കണ്ണിറുക്കിക്കൊണ്ടു 
പുഞ്ചിരി തൂകി  നീ നില്‍ക്കെ 
ഉള്ളില്‍ നിറഞ്ഞൊരു സന്തോഷത്താലേ ഞാന്‍ 
നിന്നെ പുണര്‍ന്നുമ്മ വച്ചു .
അന്നാദ്യമായിട്ടു നീയെന്റെ തോഴനെ-
ന്നഭിമാനമെന്നില്‍ നിറഞ്ഞു.

അന്നു തൊട്ടിങ്ങോട്ടു എപ്പോളുമെന്നൊപ്പം 
നീ എന്റെ കൂട്ടിനു വന്നു.
പിന്നെപ്പോളോ  എന്റെ കൈകളില്‍ നിന്നു നീ 
അറിയാതെ തെന്നി പറന്നു.

ഇന്നിപ്പോഴാ കാര്യമോര്‍ത്തു കിടക്കുമ്പോള്‍ 
കണ്ണൊക്കെ നിറയുന്നതെന്തോ.
കപടമാം ജീവിതം വഴിമുട്ടി നില്‍ക്കുമ്പോള്‍ 
വളരേണ്ടതില്ലെന്നു തോന്നി.

കറ തിന്ന ഭിത്തിയില്‍ പുഴു തിന്ന ഇല കൊണ്ടു 
പല കുറി ഞാന്‍ വരച്ചിട്ടു 
നിറമുള്ള ജീവിതം കറതിന്നു പോയതില്‍ 
വേദനിക്കാനത്രയുണ്ടോ?
 

അത്തറും മൊഹബത്തും

6
| Thursday, January 10, 2013

                         

അങ്ങനെ അവര്‍  ഒളിച്ചോടി....

ചാറ്റമഴയുടെ കൂര്‍ത്ത മുനകള്‍ മുഖത്തേക്ക് തറച്ചു കയറിയപ്പോഴും ചീറിപ്പായുന്ന ബൈക്കില്‍ അവളവനെ മുറുകെ പിടിച്ചിരുന്നു...

ഉപ്പയുടെ ചൂല് കൊണ്ടുള്ള താടനമേറ്റ് മുറിഞ്ഞ അവളുടെ മേലാകെ വല്ലാതെ നീറുന്നുണ്ടായിരുന്നു...

ശരീരത്തിന്റെ നീറ്റല്‍  സഹിക്കാം...മനസിന്റെയോ...???

ഉപ്പ അടിച്ചപ്പോള്‍ തടസ്സം പിടിച്ച ഉമ്മയുടെ കൈയില്‍ തറഞ്ഞു കയറിയ ഈര്‍ക്കില്‍ അവളുടെ ഹൃദയത്തിലായിരുന്നു മുറിവുണ്ടാക്കിയത്..

അടിയുടുപ്പുകള്‍ക്കിടയില്‍ ഒളിച്ചു വച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ ഉമ്മ എത്ര ശ്രമിച്ചിട്ടും സാധിച്ചില്ല..അതിനാല്‍ വിവരങ്ങള്‍ അപ്പപ്പോള്‍ അവനിലെത്തിക്കൊണ്ടിരുന്നു..   


മരണശൈയ്യയില്‍ കിടക്കുന്ന ഉമ്മുമ്മയുടെ കാല്‍ തൊട്ട്  വന്ദിച്ചപ്പോള്‍ അടക്കി വെച്ച തേങ്ങല്‍ പുറത്തു വീഴുമോ എന്നവള്‍ ഭയന്നു ...

യാ അള്ളാ ...

 

നിറഞ്ഞു കവിയുന്ന കണ്ണുകള്‍ തുടക്കുമ്പോള്‍ അവനവളെ സമാധാനിപ്പിച്ചു..

നിനക്കു ഞാനില്ലേ....


ഒരു കുപ്പി വിഷത്തില്‍ തീര്‍ക്കാവുന്ന പ്രശ്നമാണിത്....അവള്‍ സമാധാനിക്കാന്‍ ശ്രമിച്ചു..

തണുപ്പ് കൊണ്ടും പേടി കൊണ്ടും അവളുടെ  ചുണ്ടുകള്‍ വിറച്ചുകൊണ്ടിരുന്നു....


എനിക്ക് ജീവിക്കേണ്ട....മരിച്ചാല്‍ മതി ....അവളുടെ മനസ്സില്‍ ആരോ മന്ത്രിച്ചുകൊണ്ടിരുന്നു....


മഴപെയ്തു വഴുക്കി കിടക്കുന്ന റോഡിലൂടെ അതിവേഗത്തില്‍ പോകുന്ന അവരുടെ ബൈക്ക് ഇടക്കിടക്ക് പാളുന്നുണ്ടായിരുന്നു...  

പ്രണയത്തിന്റെ ശക്തിയില്‍ അതി ശക്തനായി മാറിയ സാഹസികനായ അവളുടെ കാമുകന്‍ ഒരു വിജയിയെപ്പോലെ നിവര്‍ന്നിരുന്നു....


പെട്ടന്ന് വണ്ടി നിര്‍ത്തി സ്നേഹപൂര്‍വ്വം ഒരു കുപ്പി അവള്‍ക്കവന്‍ സമ്മാനിച്ചു ....

"എന്താ ഇത്...വിഷമാണോ?" അവള്‍ ആകാംക്ഷയോടെ ചോദിച്ചു...


ഒരു കുഞ്ഞു പുഞ്ചിരിയുമായ് അവന്‍ പറഞ്ഞു.." ഏയ്...അല്ല... ഇത് perfume ആണു . imported quality..നമ്മള്‍ ഒരു വഴിക്ക് പോകുന്നതല്ലേ...അപ്പോള്‍ ഒരുപക്ഷെ കുളിക്കാന്‍ ഒന്നും പറ്റിയില്ലെങ്കിലോ?...അതാ ഞാന്‍ ഇത് എടുത്തത് ..."


ധീരനായ കാമുകന്റെ ദീര്‍ഖവീക്ഷണത്തോടെയുള്ള പ്രവര്‍ത്തി കണ്ട സ്തബ്ധയായി അവള്‍ തരിച്ചു നിന്നു. മഴത്തുള്ളികള്‍ പെരുമഴയായി പെയ്ത് അവളെ പതുക്കെ പതുക്കെ അലിയിച്ചു കളയുംമ്പോളും  പെര്‍ഫ്യുമിന്റെയും അത്തറിന്റെയും വെത്യാസം പറയുന്ന ഒരു നേര്‍ത്ത ശബ്ദം മാത്രം  അവശേഷിപ്പിച്ചു ഒരു പ്രണയം അവളുടെ മുന്നിലൂടെ തെറിച്ചു പോയി...





ഓര്‍മ്മകളുടെ ജല്പനങ്ങള്‍

3
| Monday, January 7, 2013


സങ്കല്‍പ്പങ്ങളാല്‍ മെനഞ്ഞെടുത്ത ഈ ചില്ലു കൂടാരം എന്നെ വല്ലാതെ വീര്‍പ്പുമുട്ടിക്കുന്നു.. തൊണ്ടയില്‍ ആഴ്ന്നിറങ്ങിയ ഒരു വേദനയുള്ള ഞരക്കം ..  
ഇടക്കിടക്ക് ഒരോര്‍മ്മപ്പെടുത്തലായി കത്തിക്കയറുന്ന വിങ്ങലുകള്‍...
എന്തിനെന്നറിയാതെ നിറയുന്ന കണ്ണുകള്‍....

പളുങ്കു കൊണ്ടുള്ള ദൈവത്തിന്റെ രൂപം എന്നെ നോക്കി വല്ലാതെ ചിരിക്കുന്നു.
എന്റെ നിഷ്കപടതയുടെ മുഖംമൂടി വലിച്ചു ചീന്താനുള്ള പുറപ്പാടിലാണോ അത്.
പത്തായത്തിനകത്തെ  ക്ലാവ് പിടിച്ച ഓട്ടുരുളികളില്‍ പെറ്റുപെരുകിയ എലികളും തട്ടിന്‍പുറത്തെ ഉണങ്ങിയ ചിരട്ടകള്‍ തട്ടി നടക്കുന്ന മരപ്പട്ടികളും എന്റെ നിശബ്ദതയുടെ സംഗീതത്തെ തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു. 

ഓര്‍മ്മകള്‍...സമാധാനം കെടുത്തുന്ന ഓര്‍മ്മകള്‍....

അവിടവിടെ പൊട്ടിയ ഓടിന്റെ വിടവുകളിലൂടെ അരിച്ചിറങ്ങുന്ന മഴത്തുള്ളികള്‍ നിറം മങ്ങിയ തറയില്‍ തളം കെട്ടി നില്‍ക്കുന്നു...
റേഡിയോയിലെ പ്രഭാതഭേരിയില്‍ കുതിര്‍ന്ന ചാറ്റമഴ യുടെ മൂളക്കം  ചരല്‍ വിരിച്ച നടപ്പാത കടന്നു പോവുകയാണ്....
കല്ല്‌ നിറഞ്ഞ വീട്ടുമുറ്റത്ത്  രണ്ടു ചട്ടി മണ്ണ്  പൊത്തി,  ഉമ്മറത്തെ തൈതെങ്ങിന്റെ ഈര്‍ക്കിലിയില്‍ വേലിക്കല്‍ നില്‍കുന്ന ചെമ്പരത്തിപൂവിനാല്‍ കുട കുത്തി ഓടിനടന്ന ബാല്യം...
എന്റെ പൂക്കളത്തില്‍ ഇലകളായിരുന്നു പൂക്കളെക്കാളേറെ ഉണ്ടായിരുന്നത്.. 

വാടാത്ത ഇലകള്‍....
നിറമുള്ള ഇലകള്‍....
മണമുള്ള ഇലകള്‍.....

ഓണപ്പരീക്ഷ  കഴിഞ്ഞെത്തിയാലുടനെ തൊട്ടാവാടി പടര്‍ന്നുകിടക്കുന്ന പടിഞ്ഞാറേ തൊടിയിലേക്ക്‌ പൂകൂടയുമായുള്ള എന്റെ പ്രയാണം... ഒരു നീണ്ട വടിയുമായി വീടിന്റെ ഇറയത്തിരുന്നു അമ്മുമ്മ പാടുന്ന പാട്ടുകള്‍...വീടിനു തൊട്ടു മുന്നിലുള്ള കാവിനെപ്പറ്റിയുള്ള പേടിപ്പികുന്ന കഥകള്‍ കേട്ട് ഉറങ്ങാതെ കിടന്ന രാത്രികള്‍....

പോയി....എല്ലാം പോയി......
നഷ്ടങ്ങളുടെ കണക്കുകളില്‍ ശിഷ്ടമില്ലാതായ കുറെ വാടിയ തുമ്പപൂക്കള്‍ അവശേഷിപ്പിച്ചു അത് പോയി...

കാവും കുളവും വിളക്കുവെപ്പും സര്‍പ്പംതുള്ളലും എല്ലാം മങ്ങിയ ഒരു ഓര്‍മയാകുന്നു....
ജീവിതത്തില്‍ എന്തെല്ലാം നഷ്ടങ്ങള്‍....
നഷ്‌ടമായ പലതും എന്നെക്കുമായാണ്  പോയത്....
ഇനിയും എത്രയോ നഷ്ടങ്ങള്‍ വരാനിരിക്കുന്നു....

ഒറ്റപെടലിന്റെ കനത്ത ഇരുട്ടില്‍ ഖനീഭവിച്ചുപോയ മൗനം ഇടക്കിടക്ക് കര്‍പ്പൂരാഴിയായി കത്തിക്കാളുമ്പോള്‍, അസഹനീയമായ വേദനയില്‍ കുതിര്‍ന്ന  നിശബ്ധമായ ഒരു കരച്ചിലില്‍  ഞാന്‍ എന്നെ തളച്ചിടുന്നു...

ചിന്തകള്‍ വല്ലാതെ കുത്തിത്തികട്ടുമ്പോള്‍ ഞാനൊരു ലക്ഷ്യമില്ലാതലയുന്ന സഞ്ചാരിയാകും.
ഭൂതവും ഭാവിയും കലക്കിമറിച്ച എന്റെ വര്‍ത്തമാനത്തിലൂടെ  തെറ്റിപോയ വഴി തേടി  നടക്കുമ്പോള്‍ നിങ്ങള്‍ എന്തിനാണ് എന്നെ തുറിച്ചു നോക്കുന്നത്...
എന്റെ ശാന്തിയുടെ വെളുത്ത കൂടാരം എവിടെയന്നറിയാതെ ഇരുട്ടില്‍ തിരക്കി ഞാന്‍ അലഞ്ഞു നടക്കുമ്പോള്‍ നിങ്ങള്‍ എന്തിനാണെന്നെ  കറന്റടിപ്പിക്കുന്നത്...
സത്യം അറിഞ്ഞു പൊട്ടിച്ചിരിച്ചതിനാലാണോ  നിങ്ങള്‍ എന്നെ ചങ്ങലയില്‍ പൂട്ടിയിടുന്നത്....
ഓര്‍മകളില്‍ ജീവിച്ചതിനാലാണോ നിങ്ങളെന്നെ ഭ്രാന്തിയാക്കിയത് ....

മടുത്തു....

അസ്വസ്ഥതകള്‍ ആവര്‍ത്തിച്ചു പാടുന്ന താരാട്ട് കേട്ട് ഉറങ്ങുവാന്‍ കൊതിയാകുന്നു....
സ്വസ്ഥമായി ..
അങ്ങനെ....അങ്ങനെ...

 

Copyright © 2010 My blogs- Anju V Padma Blogger Template by Dzignine